പ്യോംഗ്യാംഗ്: യുക്രെയ്നിൽ റഷ്യക്ക് വേണ്ടി പോരാടുന്ന ഉത്തരകൊറിയൻ സൈനികർ യുദ്ധക്കളത്തിൽ വെച്ച് ശത്രുക്കളുടെ പിടിയിലാകാതിരിക്കാൻ സ്വയം ജീവനൊടുക്കണമെന്ന ഉത്തരവ് സ്ഥിരീകരിച്ച് ഭരണാധികാരി കിം ജോംഗ് ഉൻ. യുക്രെയ്നിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ സൈനികരുടെ സ്മരണയ്ക്കായി പ്യോംഗ്യാംഗിൽ നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കിം ഈ വിവാദ പരാമർശം നടത്തിയത്.
രാജ്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ യുദ്ധക്കളത്തിൽ വെച്ച് സ്വയം പൊട്ടിത്തെറിക്കാൻ മടിക്കാത്ത സൈനികരെ കിം ജോംഗ് ഉൻ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് അവർ വീരമൃത്യു വരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി കിം ഒപ്പിട്ട പ്രതിരോധ കരാറിനെത്തുടർന്ന് ഏകദേശം 10,000-ത്തോളം സൈനികരെയാണ് ഉത്തരകൊറിയ റഷ്യയെ സഹായിക്കാൻ അയച്ചത്.
ഇതിനോടകം ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികർ യുക്രെയ്നിൽ കൊല്ലപ്പെട്ടതായാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ കണക്ക്. യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലായി യുദ്ധത്തടവുകാരാകുന്നതിനേക്കാൾ നല്ലത് ചാവേറുകളായി മരിക്കുന്നതാണെന്ന നയമാണ് ഉത്തരകൊറിയ പിന്തുടരുന്നത്. പിടിയിലായ ഒരു ഉത്തരകൊറിയൻ സൈനികനും യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗവും നേരത്തെ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.